കോട്ടയം: ദീപികയുടെ 140-ാം വാർഷികാഘോഷം 31ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ സാമൂഹിക, സാമുദായിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ ഡോ. ജോർജ് കുടിലിൽ എന്നിവർ അറിയിച്ചു.
പ്രഥമ മലയാള ദിനപത്രമായ ദീപികയുടെ പ്രയാണത്തിലെ മറ്റൊരു സുവർണ മൂഹൂർത്തമാണിത്. 1887 ഏപ്രിൽ 15ന് തുടക്കമിട്ട സത്യം തേടിയുള്ള യാത്ര ഇന്നും അതേ ആർജവത്തോടെ തുടരുന്നു.
ദേശീയ സ്വാതന്ത്ര്യസമരം, ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം, നിവർത്തന പ്രക്ഷോഭം, വൈക്കം സത്യഗ്രഹം തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളിൽ നാടിന്റെ ചാലകശക്തിയായി ദീപിക നിലകൊണ്ടു. പൗരാവകാശസംരക്ഷണത്തിന്റെ മതിലായും കാവലാളായും പോരാളിയായും നീതിയുടെ പക്ഷം ചേർന്നു.
1975ലെ അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ നിലപാടുകളെ സധൈര്യം വിമർശിച്ചു. അതിജീവനത്തിനു മണ്ണുതേടി മലബാറിലേക്കും മലനാട്ടിലേക്കും പോയ കർഷകരെ നിഷ്കരുണം കുടിയിറക്കാൻ സർക്കാരുകൾ നടത്തിയ നീക്കങ്ങളെ നഖശിഖാന്തം ചെറുത്തു. ഭരണഘടന അനുശാസിക്കുന്ന മതന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ദീപിക തൂലിക ചലിപ്പിച്ചു.
വിദ്യാഭ്യാസമേഖലയിലെ അവകാശങ്ങൾ കവർന്നെടുക്കാനും അലങ്കോലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കങ്ങൾ ചെറുക്കുന്നതിലും ദീപികയുടെ നിലപാട് നിർണായകമായി.
രാജ്യത്തു നടക്കുന്ന സംഭവങ്ങളിൽ ദീപിക എഴുതുന്ന ശക്തമായ മുഖപ്രസംഗങ്ങൾ സമൂഹം നിരന്തരം ചർച്ചചെയ്യുന്നു. അധികാരമേറ്റ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപികയെക്കുറിച്ചു പറഞ്ഞത് “നിലപാടുള്ള പത്രം, സത്യം പറയുന്ന പത്രം” എന്നാണ്.
പുതിയ തലമുറയെ ദേശീയബോധത്തിലും മതമൈത്രിയിലും സാഹോദര്യത്തിലും വളർത്താൻ സ്ഥാപിതമായ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ ദീപിക ബാലസഖ്യവും ദീപികയുടെ കരുതലാണ്.
ഒരു നൂറ്റാണ്ട് സിഎംഐ സന്യാസസഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ദീപികയും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇപ്പോൾ രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയാണ് വായനക്കാരിലെത്തിക്കുന്നത്. ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആണ് നിലവിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ.